Saturday 25 January 2014

ചാര്‍ജ് തീര്‍ന്ന സലാല മൊബൈല്‍സ്

ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്ത സലാല മൊബൈല്‍സ് എന്ന ചിത്രത്തേക്കുറിച്ച് കൂടുതല്‍ നിരൂപിക്കാന്‍ മെനക്കെടുന്നില്ല എന്ന് ആദ്യമെ പറയട്ടേ. കാരണം അതിന്റെ കാര്യമില്ല. റോഡ് മൂവി എന്നൊക്കെ പറയുന്നതുപോലെ സലാല മൊബൈല്‍സിനെ ഒരു മുഴുനീള ഫോണ്‍ ചോര്‍ത്തല്‍ ചിത്രമെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. പട്ടംപോലെ എന്ന പരാജയചിത്രത്തിനു ശേഷം ദുല്‍ഖറിന്റേതായി തീയറ്ററിലെത്തിയ സലാല മൊബൈല്‍സ് പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണ്.
മൊബൈല്‍ ഫോണ്‍ ചോര്‍ത്തി അന്യരുടെ സ്വകാര്യത കേട്ട് രസിക്കുന്ന രണ്ട് ചെറുപ്പക്കാരാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍. ഫോണ്‍ചോര്‍ത്തലും പ്രണയവുമാണ് ചിത്രത്തിന്റെ വിഷയം. ദുല്‍ഖറിന്റെയും നസ്രിയയുടെയും സാന്നിധ്യംതന്നെയാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. എന്നാല്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ദുല്‍ഖറിനു സംഭവിക്കുന്ന പാളിച്ചകളുടെ തുടര്‍ക്കഥയാവുകയാണ് സലാല മൊബൈല്‍സ്. ന്യൂജനറേഷന്റെ ചുവടുപിടിച്ചുതന്നെയാണ് സലാല മൊബൈല്‍സിന്റെയും ആഖ്യാനം. ദുല്‍ഖര്‍ അവതരിപ്പിച്ച അഫ്‍സല്‍ എന്ന കഥാപാത്രം ഭക്ഷണം കഴിക്കാന്‍ മാത്രം ഉണര്‍ന്നിരിക്കുന്ന യുവാവാണ്. അലസതയാണ് അഫ്‍സലിന്റെ പ്രധാന സവിശേഷത!. അഫ്‍സലിനെ നന്നാക്കാന്‍ ഗള്‍ഫിലുള്ള അമ്മാവനെ ചുമതലപ്പെടുത്തുകയാണ് അവന്റെ അമ്മ. അമ്മാവന്റെ സഹായത്തോടെ അഫ്‍സല്‍ നാട്ടിലൊരു മൊബൈല്‍ കടയിട്ടു. ഗള്‍ഫുകാരന്‍ അമ്മാവന്റെ ആഗ്രഹപ്രകാരം കടയ്ക്കു പേരും കൊടുത്തു, സലാല മൊബൈല്‍സ്. കടയുടെ സമീപത്തുള്ള പ്രൈവറ്റ് കോളജിലെ വിദ്യാര്‍ഥിനിയായ ഷഹാന(നസ്രിയ)യെ ആദ്യ കാഴ്ചയില്‍ തന്നെ അഫ്‍സല്‍ പ്രണയിച്ചുതുടങ്ങുകയാണ്. ന്യൂജനറേഷന്റെ ആവരണം ചിത്രത്തിനു ചുറ്റുമുണ്ടെങ്കിലും നായകന്‍ പ്രണയത്തിന്റെ കാര്യത്തിലും അലസനാണ്. നായികയോടു നായകന്‍ പ്രണയം ഇപ്പോള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന നായകനും. ആദ്യ പകുതി കഴിഞ്ഞിട്ടും പ്രണയത്തിന്റെ കാര്യത്തില്‍ ആകെ മൊബൈല്‍ റീചാര്‍ജിങ് മാത്രമാണ് നടക്കുന്നതെന്ന് കണ്ട പ്രേക്ഷകന്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു.
സന്താനം തമിഴിലെ തമാശകള്‍ മലയാളത്തിലും വാരി വിതറി. കോയമ്പത്തൂരിലെ ഒറ്റമുറിയിലെ ജീനിയസാണ് സന്താനം അവതരിപ്പിച്ച അളകര്‍സ്വാമി എന്ന എഞ്ചിനീയര്‍. സ്വന്തമായി മൊബൈല്‍ ആപ്‍സുകളുണ്ടാക്കി മൊബൈല്‍ കടക്കാര്‍ക്ക് വിറ്റ് ജീവിതം തള്ളിനീക്കുന്ന ബുദ്ധിരാക്ഷന്‍!. അളകര്‍സ്വാമി അഫ്‍സലിന് സമ്മാനിക്കുന്ന ഫോണ്‍ ചോര്‍ത്താനുള്ള സോഫ്റ്റ്‍വെയറാണ് കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നത്. എന്നാല്‍ അങ്ങനെയൊരു വഴിത്തിരിവുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. പകല്‍ മാന്യന്‍മാരായ പലരുടെയും രാത്രിയിലെ ഇക്കിളി ഫോണ്‍ സംസാരങ്ങള്‍ കേട്ട് രസിക്കുന്ന അഫ്‍സലും കൂട്ടുകാരന്‍ ബിനോയി(ഗ്രിഗറി)യും ചിലപ്പോഴൊക്കെ പ്രേക്ഷകനില്‍ ചിരി പടര്‍ത്തുന്നുണ്ട്. എന്നാല്‍ ആ ചിരി എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ചോദ്യം പ്രസക്തമാണ്. രാവിലെ മുതല്‍ വൈകിട്ട് വരെ കാമുകിക്ക് വേണ്ടി വഴിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് അഫ്‍സലിന്റെ പ്രധാന പണി. രാത്രി കാമുകിയുടെയും  മറ്റു നാട്ടുകാരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കുക എന്ന ഭാരിച്ച ജോലിയും അഫ്‍സലിന്റെ ചുമലിലാണ്. ഇതിനിടെ ഭരണപക്ഷത്തെ ചില വിമതര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന വിവരം ഫോണ്‍ ചോര്‍ത്തലിലൂടെ മനസിലാക്കുന്ന അഫ്‍സല്‍ ഇക്കാര്യം ക്ലിഫ് ഹൌസില്‍ അറിയിച്ച് സര്‍ക്കാരിനെ രക്ഷപെടുത്തുകയും ചെയ്യുന്നുണ്ട്.
കുഴല്‍പണക്കാരനായ ഡിസ്‌കോ ഡാന്‍സറെ രവീന്ദ്രന്‍ പതിവു പോലെ അനശ്വരമാക്കി. അതിനിടയ്ക്ക് കുഞ്ചന്‍ ഏയ് ഓട്ടോയില്‍ വന്നിറങ്ങുന്ന സീനുണ്ട്. ഏയ് ഓട്ടോയിലെ രമണനെ സംവിധായകന്‍ കുറച്ചുകൂടി കളര്‍ഫുള്ളാക്കി സലാല മൊബൈല്‍സിലേക്ക് പറിച്ചുനട്ടിരിക്കുന്നു.  ബോറഡിക്കിടയില്‍ അണ്‍സഹിക്കബിള്‍ ബോറാക്കുകയെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് കുഞ്ചന്റെ മട്ടും ഭാവവും. സ്‍നേഹത്തിന്റെ നിറകുടമായി അഫ്‍സലിന്റെ അമ്മ ഗീതയുടെ കഥാപാത്രം സംവിധായകന്റെ നിര്‍ദേശപ്രകാരം തിരക്കഥയ്ക്കു അനുസരിച്ച് പ്രേക്ഷകനെ വെറുപ്പിച്ചിട്ടുണ്ട്.  ഗോപി സുന്ദറിന്റെ സംഗീതം മാത്രമായിരുന്നു ചിത്രത്തിന്റെ പ്ലസ്സ്. പറഞ്ഞുപറഞ്ഞ് കാടുകയറിയ സംവിധായകന് എവിടെ നിര്‍ത്തണം ആശയക്കുഴപ്പമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ആദ്യ പകുതിക്ക് ശേഷം തന്നെ പ്രേക്ഷകന് ഒരു വാക്കൌട്ടിനുള്ള സാഹചര്യം സംവിധായകന്‍ ഒരുക്കുന്നുണ്ട്. തിരസ്കരണത്തിന്റെ കൂവലോടെയാണ് സലാല മൊബൈല്‍സിന്റെ ചാര്‍ജ് അവസാനിക്കുന്നത്.

Share this

0 Comment to "ചാര്‍ജ് തീര്‍ന്ന സലാല മൊബൈല്‍സ്"

Post a Comment